2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കൃഷ്ണഗീതം 1


















കാട്ടു ചോലക്കടമ്പിന്റെ കൊമ്പിലായ്
വേണുവൂതിയെന്‍ ചാരത്തിരുന്നു നീ
ആര്‍ദ്രമാമൊരു പ്രേമ പ്രവാഹിനി
തീര്‍ത്ഥമായൊഴുകീ നിന്‍റെ കണ്‍കളില്‍

കാട്ടു മൈനകള്‍ പാട്ടൊന്നു മൂളിയോ
നേര്‍ത്ത പുല്ലാങ്കുഴല്‍ വിളി കേട്ടുടന്‍
പൂക്കളൊന്നായ്‌ വിടര്‍ന്നുല്ലസ്സിച്ചുവോ
പാരിലാകെ പ്രണയം വിടര്‍ന്നുവോ

കാട്ടു പിച്ചകപ്പൂക്കളാല്‍ കോര്‍ത്തൊരു
മാല്യമാ തിരു മാറിലായ് ചാര്‍ത്തിയും
വേണു നാദം ശ്രവിച്ചു നിന്‍ പാണിയില്‍
മൂകമായ് മുഖം ചേര്‍ത്തു കിടന്നതും
കാറ്റ് മൂളി ക്കടന്നു പോകും വഴി
നേര്‍ത്ത ചുംബനം കൊണ്ട് പുതച്ചതും
കൂര്‍ത്ത മൌനത്തില്‍ മുങ്ങികുളിച്ചതും
ഓര്‍ത്ത്‌ കേഴുന്നു പാവമീ ഗോപിക
ഓര്‍മ്മതന്‍ നിലാ വെട്ടത്തിരുന്നു നിന്‍
പ്രേമസംഗീതധാര തേടുന്നു ഞാന്‍
കാത്തിരിയ്ക്കുന്നു നിന്നിലെന്‍ ജീവനെ
ചേര്‍ത്തു വെയ്ക്കുമാ കാലം വരും വരെ

                     ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ