2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

ക്ഷണം

കനിവിന്റെ കതിരിറ്റിച്ചോരു
കൈത്തിരി കൊളുത്തി
ഇറയത്തു മഴയോടും വഴി
നോക്കിയിരിപ്പു ഞാന്‍
ഓര്‍മ്മകള്‍ തന്‍ കിതപ്പേറ്റി
നിലാവെട്ടം പുതച്ചെന്റെ
കളിവഞ്ചി നനഞ്ഞേതോ
മഴയൊപ്പം കളിയ്ക്കുന്നു
അധരത്തില്‍ വിരല്‍ തൊട്ടും
തുളുമ്പുന്നെന്‍ മിഴിത്തുമ്പില്‍
കുളിരുമ്മ പകര്‍ത്തിയും
മഴത്താളം മുറുകുന്നു

നിലാവെട്ടം പൊലിയുമ്പോള്‍
കരള്‍ വിങ്ങും പാട്ട് മൂളി
ഇരുള്‍ തിങ്ങും വീഥികളില്‍
ഇടറി ഞാനലയുന്നു
ശവതാളം മുഴങ്ങുന്നു
നിശ തേങ്ങിക്കരയുന്നു
ചിലമ്പണിഞ്ഞൊരുവള്‍
വന്നുരഗം പോല്‍ പതുങ്ങുന്നു
ഒരു നോവില്‍ തളര്‍ന്നെത്തി
നിനക്കായ് ഞാന്‍ കരം നീട്ടി
പരതുന്നു മഴ വീഴും
ഇരുള്‍ക്കാട്ടില്‍ ഇടം തേടി
അലിവായ്‌ നിന്‍ മിഴിയില്‍
നിന്നടരുന്നു താരകങ്ങള്‍
നിശ തന്നില്‍ നിറയുന്നു
നിറം ചൂടി പടരുന്നു
തഴപ്പായ് തന്‍ ചുരുള്‍ നീര്‍ത്തി
തലചായ്ക്കാനിടം നീട്ടി
നിറം ചാര്‍ത്തും കനവു
കണ്ടുറങ്ങുവാന്‍ ക്ഷണിയ്ക്കുന്നു

               ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ