2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

രഹസ്യം

അകലെയൊരു മണല്‍ക്കാട്ടില്‍ നിന്ന്
നീയൂതിയെറിഞ്ഞ മണല്‍ത്തരികള്‍
മനസ്സു ചുട്ടു നീറ്റുന്ന മണല്‍ക്കൂനയായി
രൂപം പ്രാപിച്ചത് എത്ര പെട്ടെന്നാണ്

മണല്ക്കൂനയ്ക്കുള്ളില്‍ ശ്വാസം മുട്ടി
പിടയുന്നോരാത്മാവുണ്ടെന്നു മനസ്സ് 
പറയുമ്പോള്‍ .വായുവിലേയ്ക്ക്‌
ചുരമാന്തുന്ന വളകളുടഞ്ഞ
കൈകളുമുണ്ടെന്നു അകക്കണ്ണ്

അഴിഞ്ഞു പോയൊരു മടിശീലയില്‍
ഇനിയും വായിയ്ക്കപ്പെടാത്ത
പ്രണയലേഖനം ഉണ്ടായിരുന്നുവെന്നു
നീ പറയുമ്പോള്‍

അമര്‍ന്നു പോയൊരു തേങ്ങലിന്റെ
അലയൊലികള്‍ ജനാല ചില്ലുകളില്‍ തട്ടി
പ്രതിധ്വനിച്ചിരുന്നെന്നു നശിച്ച
കാതുകള്‍ ആവര്‍ത്തിച്ചു സത്യമിടുന്നു

പാദങ്ങള്‍ പിടഞ്ഞടിച്ചു പിടഞ്ഞടിച്ചു
പറഞ്ഞിട്ടും കേള്‍ക്കാതെ നിശ്ചലമായെന്നു
നിന്‍റെ മിഴികളിലെ ഭയം പറയുമ്പോള്‍
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ കൂട്ടി വെച്ച്
അറിഞ്ഞ രഹസ്യങ്ങള്‍ പൂഴ്ത്തി വെച്ച്
നിനക്കും എനിയ്ക്കുമിടയിലെ

ഒറ്റപ്പാളി ജനാല അടച്ചു പൂട്ടി
ഞാന്‍ എന്നിലേയ്ക്ക് കടന്നു ആര്‍ക്കും
പിടി തരാതെ ഒളിച്ചിരിയ്ക്കുന്നു
നിനക്കും എനിയ്ക്കും അതാണ്‌ നല്ലത്

                  ഷീജാ അനില്‍ 

1 അഭിപ്രായം: