2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

ശംഭു (കഥ)

നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്ന മഴയുടെ ആരവങ്ങള്‍ക്കൊപ്പം രാത്രി വണ്ടിയുടെ ചൂളം വിളി കേള്‍ക്കാം ...തറയില്‍ തളം കെട്ടിക്കിടക്കുന്ന തണുപ്പ് കാലുകളില്‍ മരവിപ്പ് സമ്മാനിച്ചപ്പോള്‍ മാത്രമാണ് താനേറെ നേരായി ഈ നില്‍പ്പ് തുടങ്ങീട്ടു എന്ന് ശംഭു ഓര്‍ത്തത് ..അകമുറിയില്‍ അമ്മയുടെ നേര്‍ത്ത ഞരക്കം.വന്നിട്ടിത് വരെ അമ്മ കണ്ണ് തുറന്നില്ലല്ലോ എന്ന് ശംഭു വേദനയോടെ ഓര്‍ത്തു... പഴമയുടെ മുഷിപ്പ് മണക്കുന്ന മുറിയില്‍ അമ്മയുടെ ശോഷിച്ച കൈകളില്‍ പതിയെ കൈകള്‍ അമര്‍ത്തി ശംഭു അമ്മയെ തന്നെ നോക്കി നിന്നു..കണ്ണുകള്‍ക്കിരുപുറവും കണ്ണീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങിയതിന്റെ പാടുകള്‍.. ശുഷ്കിച്ച കവിള്‍ത്തടങ്ങളും വരണ്ട ചുണ്ടുകളും നേര്‍ത്തു വിറയ്ക്കുന്നു ."ശംഭുവേ മോനേ ..അമ്മയെ വേദനിപ്പിയ്ക്കരുത് .അവള്‍ക്കു നീയെ ഉള്ളൂ " അച്ഛന്‍..ഒരു പിടച്ചിലായി ഹൃദയത്തില്‍ ..മൊബൈല്‍ വൈബ്രേറ്റു ചെയ്യുന്നു ..അഞ്ജലിയാണ് ..ഓണ്‍ ചെയ്തു കാതോടു ചേര്‍ത്തു."നിങ്ങള്‍ പോയിട്ട് രണ്ടു ദിവസ്സായി ഒറ്റ ദിവസ്സത്തെ യാത്ര എന്ന് പറഞ്ഞു പോയതാണ് .മറ്റന്നാള്‍ പ്രമോഷന്‍ കിട്ടിയ വകയില്‍ പാര്‍ട്ടി ആണെന്ന് ഞാന്‍ പറഞ്ഞതല്ലേ നിങ്ങളോട്.. നാളെ കാലത്തന്നെ തിരികെ പോരണം. അപ്പൂനു നല്ല പനിയുണ്ട്‌. കുറെക്കാലായി അമ്മ അച്ഛന്‍ അമ്മ അച്ഛന്‍ന്നു പറഞ്ഞു നടക്കണു .വേറെയാര്‍ക്കും അമ്മയും അച്ഛനും ഇല്ലല്ലോ " മറുപടി പറഞ്ഞില്ല ഫോണ്‍ ഡിസ്കണക്റ്റ് ആയി.കുറെ നേരം കൂടി അമ്മയെ നോക്കി വെറുതെ ഇരുന്നു..ശൈശവം ഒരു ചലച്ചിത്രത്തിലെന്ന പോലെ മിഴികളില്‍ നിറയുന്നു ..കുറ്റബോധത്തിന്റെ പിടച്ചിലില്‍ മിഴികളില്‍ നീര്‍ തുള്ളികള്‍ നിറഞ്ഞു കുഞ്ഞരുവികളായി നിലത്തേയ്ക്ക്

മഴയിപ്പോള്‍ മുറ്റത്തെമ്പാടും വെള്ളക്കുഴികള്‍ സമ്മാനിച്ചിരിയ്ക്കുന്നു.കാടുപിടിച്ച പറമ്പിന്‍റെ തെക്കേ അതിരില്‍ അച്ഛനുറങ്ങുന്നുണ്ട്.."മോനേ അമ്മയ്ക്ക് അപ്പൂനെ കാണാന്‍ ഒരുപാട് കൊതീണ്ട് ..ഒന്ന് വന്നൂടെ നിനക്ക് അവരെ കൂട്ടി" ..അച്ഛന്‍അപേക്ഷിയ്ക്കും പോലെ .."അപ്പൂനെ കൊണ്ടോകാന്‍ പറ്റില്ല ഞാന്‍ സമ്മതിയ്ക്കില്ല അസുഖം ബാധിച്ചു കിടക്കുന്നവരെ കാണാന്‍ എന്തിനാ കൊച്ചു കുട്ടികളെ കെട്ടി എഴുന്നള്ളിയ്ക്കുന്നത് .മാത്രല്ല അവന്റെ ക്ലാസ്സ്‌ മുടങ്ങും"അഞ്ജലീ ഒറ്റ ദിവസ്സം. പോയിട്ട് നമുക്ക് അന്ന് തന്നെ തിരികെ പോരാം" അമ്മയ്ക്ക് തീരെ വയ്യാണ്ടാവും.ഞാന്‍ മാത്രല്ലേയുള്ളൂ അവര്‍ക്ക് "പറ്റില്ല എന്നെ കൊന്നാലും ഞാന്‍ അപ്പൂനെ അയയ്ക്കില്ല അവിടേയ്ക്കു"അഞ്ജലി ചീറുന്നു.. "എവിടെയ്ക്കാ" ?...ബാഗ്‌ ഒതുക്കി ഇറങ്ങുമ്പോള്‍ ചോദ്യം .മിണ്ടിയില്ല ..പോകുന്നതൊക്കെ കൊള്ളാം..നാളെ തന്നെ തിരിയ്ക്കണം .പ്രമോഷന്‍ പാര്‍ട്ടിയുടെ കാര്യം മറന്നിട്ടില്ലല്ലോ...

ശംഭൂ ,,"ഇതാ മോനേ ചായ" ഗീതേച്ചിയാണ് കാലത്തെ ഉണര്‍ത്തിയത്.അച്ഛന്റെ വകയിലൊരു അനുജത്തിയാണ്.അവരാണ് അമ്മയ്ക്കൊപ്പം .ഭര്‍ത്താവ് മരിച്ചു .ഒരു മകള്‍ ഉണ്ടായിരുന്നതിനെ വിവാഹം ചെയ്തയച്ചത് അച്ഛന്‍റെ സഹായത്താലാണ്..ചായ വാങ്ങുമ്പോള്‍ ഗീതേച്ചി ചോദിച്ചു. .."മോളമ്മയുടെ മരണം അറിഞ്ഞിട്ടു മോനെന്താ വരാതിരുന്നെ??" 'കഴിഞ്ഞില്ല ഗീതേച്ചീ "കൊന്നതാന്നാ എല്ലാരും പറയണേ.. സീതമ്മേനോട് അയാള്‍ക്ക്‌ പ്രേമായിരുന്നു പോലും..ഗ്യാസ് മനപ്പൂര്‍വം തുറന്നു വെച്ച് കൊല്ല്വായിരുന്നു പാവത്തിനെ". ഉം".സത്യായിരുന്നു മോളമ്മ മരിച്ചു രണ്ടു മാസം കഴിഞ്ഞപ്പോഴേയ്ക്കും സീതമ്മ ഗര്‍ഭിണിയായി .പിന്നെ അയാള്‍ക്ക്‌ തന്നെ വിവാഹം ചെയ്തു കൊടുത്തു"ഗീതേച്ചി തുടര്‍ന്നു..ശാപാണ് ആ കുട്ടിയുടെ" കൊല്ലം ഒന്ന് തികയും മുന്നേ രാധാമണി തൂങ്ങി മരിച്ചില്ലേ ?ഓര്‍മ്മകളുടെ നീര്‍ക്കുമിള പൊട്ടിച്ചു ഒരു നന്ത്യാര്‍വട്ടപ്പൂവ് വിരിഞ്ഞു കൊഴിയുന്നു .."ശംഭ്വേട്ടാ" "ഉം " ന്നെയും കൂട്ടില്ലേ " "ന്തിനു" :മ്ഹും ചുമ്മാ " "പറയെടീ ന്തിനാ" "ഒന്നുംല്ല വെറുതെ .ഞാന്‍ പോണു"കണ്ണുകളില്‍ നീര്‍ നിറഞ്ഞു കാഴ്ചകള്‍ അപ്രത്യക്ഷമാകുന്നു . നേട്ടങ്ങള്‍ക്ക്‌ പിന്‍പേ പായുന്ന അത്യാര്‍ത്തിയുടെ മനസ്സേ നീ നഷ്ട്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്

പറമ്പിലെ കാഴ്ചകള്‍ നോക്കി നിന്ന് കുരുമുളകും ഉപ്പും തിരുമ്മി പല്ല് തേയ്ക്കുമ്പോള്‍ ഗീതേച്ചി ഓടി വന്നു.ശംഭൂ അമ്മ കണ്ണ് തുറന്നു ..ഒറ്റ ഓട്ടമായിരുന്നു .അമ്മയുടെ അടുത്തേയ്ക്ക് .അമ്മയുടെ മിഴികള്‍ കാഴ്ചകളുമായി പൊരുത്തപ്പെടാനാവാതെ അങ്ങുമിങ്ങും പരതുന്നു..അമ്മേ..അമ്മയുടെ കരതലം കയ്യിലെടുത്തു തെരുപ്പിടിച്ചു പതിയെ വിളിച്ചു.പരതി പരതി വട്ടം ചുറ്റിയ മിഴികള്‍ ശംഭുവിന്റെ മുഖത്തു തറച്ചു നിന്നു..മിഴികളില്‍ നിന്ന് കണ്ണീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങി .വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട് എന്തോ പറയാന്‍ അമ്മ ബദ്ധപ്പെട്ടു . കൈത്തണ്ടകള്‍ മെല്ലെ ഉയര്‍ത്തി അവര്‍ അവന്‍റെ മുഖത്തു തൊടാന്‍ ശ്രമിച്ചു .ശംഭു ആ കൈകള്‍ മെല്ലെ ഉയര്‍ത്തി മുഖത്തേയ്ക്കു ചേര്‍ത്തു വെച്ചു.."അമ്മേ മാപ്പ്" അവന്റെ ഹൃദയം ഇടതടവില്ലാതെ മന്ത്രിച്ചു കൊണ്ടേയിരുന്നു .അമ്മയുടെ കണ്ണുകള്‍ വീണ്ടും അടഞ്ഞു പോകുന്നത് ഒരു ഉള്‍ഭയത്തോടെ ശംഭു നോക്കി നിന്നു

"മോനെന്നാ തിരികെ പോകണ്ടേ ..ഉച്ചഭക്ഷണത്തിനിടയില്‍ ഗീതേച്ചി ചോദിച്ചു ."പോണം"പക്ഷേ ഇവിടെ അമ്മയും ഗീതേച്ചിയും മാത്രല്ലേ ഉള്ളൂ". ഗീതേച്ചി ഒരു നിമിഷം നിശബ്ദയായി .പിന്നെ തുടര്‍ന്നു. "മോനേ കാര്യങ്ങള്‍ കുറച്ചൊക്കെ ഗീതെച്ചിയ്ക്ക് അറിയാം. എങ്കിലും അമ്മയുടെ തൊണ്ടയില്‍ ഒരിറ്റു വെള്ളം ഇറ്റിയ്ക്കാനെങ്കിലും അപ്പൂനെ ഒന്ന് കൊണ്ടരായിരുന്നു".പിന്നെ ഒന്നും സംസാരിയ്ക്കാന്‍ തോന്നിയില്ല .കഴിയ്ക്കാനും ..ഇടയ്ക്കമ്മ വീണ്ടും ഉണര്‍ന്നു ..ശംഭു അടുത്തിരുന്നു.അമ്മയുടെ ചുണ്ടുകള്‍ പതിയെ മന്ത്രിയ്ക്കും പോലെ എന്തോ ഉരുവിടുന്നുണ്ട് ..കാതുകള്‍ ചുണ്ടോടു ചേര്‍ത്തു വെച്ചു ശംഭു..അപ്പു മോന്‍ എന്തിയെ? അവനു പരീക്ഷയാണ് നാളെ വരുന്നുണ്ട് അമ്മയെ കാണാന്‍ "എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.മോനേ അമ്മയ്ക്ക് പേടിയാ..എങ്ങും പോകരുത് ട്ടോ അമ്മയെ വിട്ട്..."അമ്മെ ശംഭൂനു പേടിയാ ട്ടോ .അമ്മ പോകല്ലേ ശംഭൂനടുത്തൂന്നു ..ന്‍റെ മോനേ വിട്ട് അമ്മ എങ്ങട് പോകാനാ ..അമ്മ അടുത്തു തന്നെ ഇരുന്നോളാം ട്ടോ ..നെറുകയില്‍ തൊട്ടു വെച്ച നനഞ്ഞ തുണി ..വീണ്ടും നനച്ചു നെറ്റിയില്‍ പതിപ്പിച്ചു ഉറക്കത്തെ ആട്ടിയകറ്റി പൊള്ളുന്ന പനിചൂടിനെ നെഞ്ചോട്‌ ചേര്‍ത്തു ശംഭൂന്റെ പാവം അമ്മ ..കണ്ണീര്തുള്ളികള്‍ അമ്മയുടെ മുഖത്തെ മൂടുന്നു ..മൊബൈല്‍ വീണ്ടും ബെല്‍ അടിയ്ക്കുന്നു ..അഞ്ജലിയാണ്. കാള്‍ ഡിസ്കണക്റ്റ് ചെയ്തു മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു മഴവെള്ളത്തിലേയ്ക്ക് എറിഞ്ഞു ..പിന്നെ മൂത്രം മണക്കുന്ന കട്ടിലില്‍ അമ്മയെ ചേര്‍ത്തു പിടിച്ചു അമ്മയുടെ ഒപ്പം ചേര്‍ന്ന് കിടന്നു അമ്മയുടെ ശംഭുവായി അയാള്‍ അമ്മയുടെ കാതുകളില്‍ മന്ത്രിച്ചു ."ഇല്ല എങ്ങടും പോവില്ല ..ന്‍റെ അമ്മയെ വിട്ട് ശംഭു എവിടെയാ പോക്വാ" പുറത്തു പറമ്പില്‍ അച്ഛനെ നനച്ചു മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയിരുന്നു ,,,


                                           ഷീജാ അനില്‍ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ