2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍

ഇനിയുമൊരു ജന്മമുണ്ടെങ്കില്‍

പൂക്കളും പൂമ്പാറ്റകളും,പറവകളുമാകാന്‍

ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല

മലമടക്കുകളില്‍ തപസ്സിരിയ്ക്കുന്ന

വേഴാമ്പലിന്റെ

നൊമ്പരങ്ങള്ക്കൊപ്പം ആര്ത്തു പെയ്ത്

മനസ്സ് കുളിര്പ്പിയ്ക്കുന്ന

മഴമുകിലാവണം എനിയ്ക്ക്


മണ്ണിലും മനസ്സിലും സ്വാന്തനത്തിന്റെ

സംഗീതമായി പെയ്തു നിറയണം

പിന്നെയൊരു പിറവിയില്‍

പ്രണയസുഗന്ധങ്ങള്‍ വിടര്ത്തുന്ന

വസന്തകാലമാവണം

മരച്ചില്ലകളില്‍ പൂക്കളും തളിരുകളും

വിടര്ത്തി ഭൂമിയെ സൌന്ദര്യത്തിന്റെ

തൊടുകുറിയണിയിച്ചു...

കാറ്റിനു സുഗന്ധം നല്കി...

മിഴികള്ക്ക് നിറകാഴ്ചകളേകി

നിര്‍വൃതിയടഞ്ഞ്...........

ഇതൊക്കെ എന്റെമാത്രം സ്വപ്‌നങ്ങള്‍...

ഇവിടെ ഈ ഏകാന്തതയില്‍

ഉള്ളിലുതിരുന്ന നിന്റെ നിശ്വാസങ്ങള്‍

എന്നോട് മന്ത്രിയ്ക്കുന്നു

ഇതൊന്നുമാവണ്ട

മറ്റൊരു പിറവിയില്‍ രണ്ടാത്മാക്കള്‍

മാത്രമാവണം നമുക്ക്

ബന്ധങ്ങളുടെ നോവിയ്ക്കുന്ന വിങ്ങലുകളില്ലത്ത

വരിഞ്ഞു മുറുക്കുന്ന ബന്ധനങ്ങളില്ലാത്ത

ജനിമൃതികളുടെ പുനരാവര്ത്തനമില്ലാത്ത

ലോകത്തെ തീര്ത്തും ...

സ്വതന്ത്രമായ ആത്മാവുകള്‍

അവിടെ വെന്മയാര്ന്ന അപ്പൂപ്പന്‍താടികള്‍ പോലെ

മേഘതുണ്ടുകള്ക്കൊപ്പം പാറിനടന്നു

ആകാശത്തിലെ മഴപ്പൊത്തുകള്‍ തിരഞ്ഞുപിടിച്ചു

മനചെപ്പിലെ സ്വപ്നങ്ങളൊക്കെയും

അതില്‍ നിറച്ചു മഴയായ് പെയ്യിച്ചു

ആ മഴയില്‍ നനഞ്ഞു കുളിര്ന്നു

ഒന്നായ് ലയിച്ചു....

നമ്മള്‍ എന്നും എപ്പോഴും ഒരുമിച്ച്........

അതാണെന്റെ സ്വപ്നം ...

                                ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ