2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

മൃതി

ഹൃത്തിൽ കനല്പ്പൂ പൊഴിയ്ക്കുമൊരു
കാറ്റലയൊതുക്കുവാനാവാതെൻ ഉമ്മറത്തിണ്ണമേൽ 
പാതിയും ചിതൽതിന്ന ചാര് കസേരയിൽ 
ചാരിക്കിടപ്പാണ് നിന് വരവും കാത്തു 

വാതിലിൻ മറവിലൊരു കൊലുസ്സുരുമ്മുന്ന പോൽ
കുസൃതി നിറയും നീല മിഴികൾ പതുങ്ങുന്ന പോൽ
ചിരിയടക്കാൻ വായ പൊത്തുന്ന കൈകളിൽ
കഥകൾ പറയും കുപ്പിവളകൾ കിലുങ്ങുന്ന പോൽ

പതിയെയെൻ മിഴികളെ മയക്കം ക്ഷണിയ്ക്കുന്നു
കരതലം നീട്ടി നീ മിഴിയിണകൾ മൂടുന്നു
കുറുമ്പൊട്ടു കൂടുന്നു പെണ്ണിനെന്നോതീട്ടു
കവിളത്തു നുള്ളുവാൻ കൈകൾ വിടര്ത്തി ഞാൻ

പൊടുന്നനെ ചുടലപ്പറമ്പിൽ നിന്നായോരാൾ
ചുടു നിണം ചിന്തിയൊരു ചിത്രം വരയ്ക്കുന്നു
ചിരിയറ്റ നിന്മുഖം ചിന്തകളിൽ നിറയുന്നു
വിടചൊല്ലി നെറുകയിലൊരുമ്മയും വാങ്ങി നീ
സ്കൂളിലെയ്ക്കെത്തുവാൻ വേഗം നടക്കുന്നു

പകലിന്റെ പടി കടന്നെവിടെയ്ക്കോ പോകുന്നു
ചതിയനൊരു കാറ്റിന്റെ ചിറകേറി അറിയാതെ
തിരികെയെത്താൻ നോറ്റ നോമ്പുകൾക്കൊക്കെയും
ഫലമായി നീയെത്തി എന്നരികിലെങ്കിലും.........................

നറു നിലാചിന്തു പോൽ ചിരി പൊഴിച്ചിനി നിന്റെ
മൊഴി മണികളൊന്നെന്റെ അരികിലെയ്ക്കെത്തുമോ
ഒരു നടുക്കത്തിലെൻ ഉടൽ വിറയ്ക്കുന്നുണ്ട്
തിരികെയെത്തീടില്ല നീയിനിയെന്നതും
തൊടിയിലെരിയുന്നോരാ ചിതയിലുരുകുന്നു നിൻ
മൃതി കടം കൊണ്ടതാം സ്വപ്നമോഹങ്ങളും 

ഷീജാ അനില്‍ 
                                                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ