2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

പ്രണയലേഖനം

പ്രിയപ്പെട്ട ഹരീ മാനസ്സിക വ്യാപാരങ്ങളും ഹൃദയ വ്യെധകളും വെളിപ്പെടുത്താനും മനസ്സിന്റെ വിങ്ങലുകൾ തുറന്നു കാട്ടാനും ഈ ആധുനിക യുഗത്തിൽ നിരവധി നിരവധി മാർഗങ്ങൾ ഉണ്ട് പക്ഷെ നിന്നോട് മനസ്സ് തുറക്കാൻ ഈ വെള്ള പേപ്പറിലെ നീല മഷിയും അതിൽ പതിയുന്ന ന്റെ ഹൃദയാക്ഷരങ്ങളും തന്നെ വേണംന്ന് തോന്നുന്നു.മാത്രമല്ല ബാല്യത്തിന്റെ തുറന്നു പറച്ചിലിൽ നിന്നും ഞാനും നീയുമോക്കെഎത്രയോ മാറിപ്പോയിരിയ്ക്കുന്നു എന്നൊരു തോന്നൽ.

                                          നിനക്കോർമ്മയുണ്ടാവുമോ എന്നറിയില്ല ആറ്റോരത്തെ പഴയ മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ ബാല്യത്തിന്റെ കൌതുകങ്ങളിൽ കൈക്കുമ്പിളിലൊതുക്കി നിർവൃതി പൂണ്ടു നമ്മൾ ഒന്നിച്ചു ഊതിയെറിഞ്ഞഎത്രയോ അപ്പൂപ്പൻതാടികൾ.ഒരു പക്ഷെ അനന്തതയുടെ തീരങ്ങളിൽ എവിടെയെല്ല്ലാമോ അതിപ്പോഴും ഒഴുകി നടക്കുന്നുണ്ടാവാം.മഞ്ചാടി മണികൾ പെറുക്കിക്കൂട്ടി കൈകൾക്കുള്ളിൽ നിറച്ചു തന്നു മിഴികളിൽ നോക്കി പുഞ്ചിരി തൂകുന്ന നിന്റെ മുഖം മനസ്സില് നിറയുന്നുണ്ട് എപ്പോഴും.ബാല്യം കടന്നു കൌമാരത്തിന്റെ പടി വാതിലിൽ എത്തുമ്പോഴേയ്ക്കും ജീവിതത്തിന്റെ ചടുലത നിറഞ്ഞ ഒഴുക്കുകളിൽ പെട്ട് നാം പിരിഞ്ഞകന്നെങ്കിലും എതിരുളിലും ഒരു നേർത്ത വെളിച്ചമായി ഏതു പ്രതിസന്ധികളിലും ആത്മവിശ്വാസം പകര്ന്നു തരുന്ന ഒരു മങ്ങാത്ത ഓര്മ്മയായി നിന്റെ മുഖം ഹൃദയത്തിന്റെ ആഴങ്ങളിൽ ഞാൻ എന്നും പതിപ്പിച്ചു വെച്ചിരുന്നു.നിന്നെയോര്ക്കാത്ത ഒരു രാവോ ഒരു പകലോ ഉണ്ടായിരുന്നില്ലെനിയ്ക്ക് .കോളേജു പഠന കാലത്ത് എല്ലാ രാത്രികളിലും നിനക്കായി ഞാൻ കത്തുകൾ എഴുതാറുണ്ടായിരുന്നു .ഒരെണ്ണം പോലും അയയ്ക്കാൻ ധൈര്യം വന്നില്ല .ഒരിയ്ക്കൽ പോലും. കാരണം എന്റെ മനസ്സില് നീയുള്ളത് പോലെ നിന്റെ മനസ്സില് ഞാൻ ഉണ്ടാവുമോ എന്ന സംശയം ആശങ്ക അത് ഒന്ന് കൊണ്ട് മാത്രം .

                                                           ഇപ്പോൾ പഠനം കഴിഞ്ഞു .പപ്പാ വാളന്റ്റ്ററി റിട്ടയർ മെന്റു വാങ്ങിയ ശേഷമാണ് ഞങ്ങൾ വീണ്ടും നാട്ടിലേയ്ക്ക് വന്നിരിയ്ക്കുന്നത്‌ .ഇനിയെന്നും ഇവിടെ തന്നെ .നാട്ടിലേയ്ക്കുള്ള യാത്രയിൽ മുഴുവൻ മനസ്സ് തുള്ളി ചാടുന്നുണ്ടായിരുന്നു .നീയിപ്പോൾ എങ്ങിനെയാവും കാണാൻ..? പണ്ടേ പോലെ ആ വലിയ കണ്ണുകളിൽ ഒളി മിന്നുന്ന നിഷ്കളങ്കത ഇപ്പോഴും ണ്ടാവുമോ? അതോ കട്ടിമീശയോക്കെ വെച്ച് വല്യ ജാടയൊക്കെ ഉള്ള ഒരു ആളായിട്ടുണ്ടാവുമോ എന്തൊക്കെ സംശയങ്ങൾ.ഇവിടെ വന്ന ദിവസ്സം മുതൽ തിരയുകയാണ് ഒന്ന് കാണാൻ .പക്ഷെ നടക്കുന്നില്ല ഇടയ്ക്ക് ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു കുട്ടേട്ടന്റെ ബൈക്കിനു പിന്നിൽ നിന്നെ . സതിയാന്റ്റി പറഞ്ഞു നീയിപ്പോ രാഷ്ട്രീയ പ്രവര്ത്തനങ്ങളും മറ്റു കാര്യങ്ങളും ഒക്കെയായി വല്യ തിരക്കാത്രേ .എങ്കിലും നീ ഒര്ത്തില്ലല്ലോ കൃഷ്ണേട്ടന്റെ സ്വപ്‌നങ്ങൾ .നീ പഠിച്ചു ഉയരങ്ങളിൽ എത്തുന്നതും വല്യ ഉദ്യോഗസ്ഥനാവുന്നതും ഒക്കെ ആയിരുന്നില്ലേ കൃഷ്ണേട്ടന്റെ ആഗ്രഹങ്ങൾ . നീയെന്തേ ഹരീ ആ മനസ്സ് അറിയാതെ പോയത് . സാരംല്ല എന്നെ നീ മനസ്സിലാക്കുമെന്ന് കരുതുന്നു .ഞാൻ കണ്ടിരുന്നു ട്ടോ ഇന്നലെ ആ പടിഞ്ഞാറേ ജാലകം തുറന്നിട്ട്‌ ഇവിടെയ്ക്ക് നോക്കുന്ന നിന്റെ മിഴികൾ .അപ്പോഴാണ്‌ ഒരു സമാധാനം തോന്നിയത് ഇനിയെന്റെ മനസ്സ് മറച്ചു പിടിയ്ക്കാൻ വയ്യ .
                       
                                    ഇഷ്ടാണ് നിയ്ക്ക് നിന്നെ ഒരു പക്ഷെ പണ്ടെക്കാൾ കൂടുതൽ ഇഷ്ടം ഇപ്പോഴാവാം.തിരിച്ചും അങ്ങിനെയെന്നാണ് വിശ്വാസം .അല്ലെങ്കിലും എന്നെ നിനക്ക് അത്രയെളുപ്പത്തിൽ പറിച്ചെറിയാൻ കഴിയുമോ നിന്റെ ഹൃദയത്തിൽ നിന്ന് .ഇല്ല കഴിയില്ല .ഒന്നിച്ചു കൈകൊര്ത്തു നടന്ന ആ പഴയ നാളുകൾ ഹരിയുടെ മാത്രം അമ്മൂട്ടിയായി ആ കൈവിരലിൽ തൂങ്ങി പാടവരമ്പിലൂടെ സ്കൂളിലേയ്ക്ക് .ചെറുതായി ഒന്ന് ചിണുങ്ങിയാൽ വിഹ്വലതയോടെ ഓടിയെത്തുന്ന ന്റെ ആ പഴയ ഹരിയ്ക്കു ഒരിയ്ക്കലും മറക്കാൻ കഴിയില്ലല്ലോ എന്നെ..കൈതപ്പൂവുകൾ തലയാട്ടി ചിരിയ്ക്കുന്ന വഴിയോരങ്ങളിലൂടെ ഒരുമിച്ചു എത്രയോ യാത്രകൾ ദൂരമറിയാതെ... പുഴയിറമ്പിലെ പഞ്ചസാരമണലിൽ നാം വരച്ചു കൂട്ടിയ എത്രയെത്ര ജീവിത ചിത്രങ്ങൾ .സ്നേഹത്താൽ പടുത്തുയര്ത്തിയ എത്രയോ സ്വപ്ന സൌധങ്ങൾ .നീ എന്റെയും ഞാൻ നിന്റെയുമെന്നു പറയാതെ പറഞ്ഞ ആ നാളുകളിൽ നമ്മൾ എത്രയോ ആഹ്ലാദ ചിത്തരായിരുന്നു .നിന്നോടോത്തുള്ള ആ നിമിഷങ്ങളുടെ ഓർമ്മകൾ പോലും എത്രയോ രാവുകളിൽ ഉണര്ത്തിയിരുത്തി എന്റെ ഹൃദയത്തെ തരളിതമാക്കിയിട്ടുണ്ട് .

                                              ഒരു മയിൽ‌പീലി തുണ്ടിന്റെ സ്പര്ശം പോലെ ഒരു വർണ്ണതൂവലിന്റെ മനോഹാരിത പോലെ ഒരു മഞ്ഞു തുള്ളിയുടെ ആര്ദ്രത പോലെ നിന്റെ ഓർമ്മകൾ എന്നെ വിടാതെ പിന്തുടരുന്നു .മഞ്ചാടിമണികളുടെ കിലുകിലാരവത്തോടെ കൊന്നപ്പൂക്കളുടെ സ്വർണ്ണവര്ണ്ണം പൂണ്ടു ഹൃദയത്തിൽ മിഴി തുറക്കുന്നുണ്ട് നിന്നെ പ്രതിയുള്ള സ്വപ്‌നങ്ങൾ . ഹരീ എനിയ്ക്കൊന്നു കാണണം നിന്നെ നമ്മൾ പതിവായി കൂടുന്ന ആ പുഴവക്കത്തു .ആ മുത്തശ്ശി മാവിന്റെ ചുവട്ടിൽ തന്നെ .അവിടെ നമ്മുടെ പഴയ ഓർമ്മകൾ ഉറങ്ങിക്കിടപ്പുണ്ട് .അവിടെയെത്തുമ്പോൾ നിനക്ക് നിന്നെയും എനിയ്ക്ക് എന്നെയും നമുക്ക് പഴയ നമ്മളെയും തിരികെ കിട്ടും .അവിടെ വെച്ച് ഈ ഭൂമി നശിച്ചാലും ഞാൻ അമ്മുക്കുട്ടിയെ വേര്പിരിയില്ല എന്ന് പറഞ്ഞ ആ കുട്ടി വിഡ്ഢിത്തം ഒരിയ്ക്കൽ കൂടി പറഞ്ഞു നമുക്ക് വെറുതെ ചിരിയ്ക്കണം .കണ്ണിൽ കണ്ണിൽ നോക്കി മുത്തശി മരത്തിൽ ചാരിയിരുന്നു സ്വപ്നങ്ങൾ പങ്കുവെയ്ക്കണം വ്യെധകളും ആശങ്കളും പരാതികളും പരിഭവങ്ങളും പങ്കുവെയ്ക്കണം .വീണ്ടുമോരിയ്ക്കൽ കൂടി സ്നേഹത്തിന്റെ പൂക്കളാൽ ഹാരങ്ങൾ അണിയണം ഹൃദയത്തിന്റെ കയ്യൊപ്പുകൾ പരസ്പരം ചര്ത്തിയ വാക്കുകളുടെ അകമ്പടിയോടെ ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലെയ്ക്കും കൂടി നാം നമുക്ക് മാത്രമെന്ന വാഗ്ദാനം വിരലുകൾ നിന്നും വിരലുകളിലൂടെ ഹൃദയത്തിന്റെ തുടിപ്പുകളിലെയ്ക്ക് കടന്നെത്തണം.അത്ര മേൽ ഇഷ്ടാണ് എനിയ്ക്ക് നിന്നെ എപ്പോഴാണ് നമ്മൾ കാണുക .നിന്റെ മറുപടിയ്ക്ക് വേണ്ടി മാത്രാണ് ഇനിയെന്റെ കാത്തിരുപ്പുകൾ .ഒട്ടു വൈകില്ലെന്ന് കരുതുന്നു .ആ മറുപടി പോസ്സിറ്റീവ് ആവുന്നു തന്നെയാണ് എന്റെ വിശ്വാസം .എന്നെ ഉപേക്ഷിയ്ക്കില്ലെന്നും സ്നേഹപൂർവ്വം നിന്റെ മാത്രം അമ്മു 

വിടരും മുന്നേ കൊഴിയുന്നവ

വിടരാന്‍ കൊതിയ്ക്കുമൊരു
പൂമൊട്ടായിരുന്നു വിരിയും മുന്നേ
ഇറുത്തെടുത്തത്

താലോലിയ്ക്കേണ്ട കൈകളിലെ 
നഖക്ഷതങ്ങളായിരുന്നു
ഉടലിലെമ്പാടും ചോര പൊടിച്ചത്

ഒന്ന് ഹൃദയത്തോട് ചേര്‍ത്തു
വാസനിയ്ക്കാതെയാണ്
താഴേയ്ക്കിട്ടു ചവിട്ടിയരച്ചത്

അന്ന് മുതലാണ്‌ കാഴ്ചകള്‍
ഒരേയൊരു ദിക്കില്‍ മാത്രം
തറഞ്ഞു പോയത്

ജീവിതാവേഗങ്ങളുടെ
ആരോഹണാവരോഹണങ്ങള്‍ക്കിപ്പുറം
കാലത്തിന്‍റെ കുത്തോഴുക്കിനെ ഭേദിച്ചു
ഉദകം ചെയാന്‍, നീട്ടിയ കൈകളില്‍

എള്ളും പൂവുംനിറച്ച കുട്ടിയോട്
പരികര്‍മ്മിയുടെ ചോദ്യം മുഴങ്ങുന്നു

മരിച്ചതാര് അച്ഛനോ മുത്തശ്ശനോ??
അമ്പരന്നു പോയ രണ്ടു കുഞ്ഞു മിഴികള്‍
ഉത്തരം കിട്ടാതെ വട്ടം ചുറ്റുന്നു...

                                                  ഷീജാ അനില്‍ 

ആ ദിവസ്സം

ഇന്നായിരുന്നു ആ ദിവസ്സം. ഞാൻ അഹങ്കാരം എന്ന് ദ്യോതിപ്പിയ്ക്കാൻ വേണ്ടി എടുത്തണിഞ്ഞതും നീ അഹങ്കാരം എന്ന് നിനച്ചതുമായ ആ മുഖാവരണം വലിച്ചെറിഞ്ഞു മേനിപറച്ചിലിന്റെയും പൊങ്ങച്ചങ്ങളുടെയും ബിരുദങ്ങൾ ഉപേക്ഷിച്ചു ശൂന്യതയുടെ ഭാണ്ഡം നിന്റെ മുന്നിൽ തുറന്നു കാട്ടി ഒരു ഭിക്ഷാടകയെ പോലെ നിന്റെ മുന്നിൽ കാരുണ്യത്തിനായി കൈ നീട്ടി നിന്ന ദിവസ്സം.ഇറ്റി വീണൊരു മിഴിനീര് തുള്ളി തുടയ്ക്കാൻ നീട്ടിയ ചൂണ്ടാണി വിരൽ പിൻ വലിച്ചു വിടര്ന്ന ചിരി തൂകി തള്ള വിരൽ ഉയര്ത്തികാട്ടി തോളത്തു തട്ടി നീ മടങ്ങുന്നത് നിസ്സംഗതയോടെ നോക്കി നിന്നെങ്കിലും ഇപ്പോൾ ഞാൻ അറിയുന്നുണ്ട് ആ ചിരി അതെന്റെ മനസ്സിൽ പാകിയ ആശ്വസങ്ങളുടെ കുളിരലകൾ. പ്രതീക്ഷകളുടെ തിരിനാളങ്ങൾ  

ഷീജാ അനില്‍ 

                                                                    

ഇടറുന്ന ചിന്തകള്‍

പുലരിയുടെ ജാലകം മെല്ലെ തുറക്കുന്നു 
പറവകൾ മെല്ലെ ചിറകടിച്ചാർക്കുന്നു
ഒരു നിശാഗന്ധി തൻ മിഴി കൂമ്പി അടയുന്നു 
പുഞ്ചിരിച്ചിറകുമായ് പൂമ്പാറ്റ അണയുന്നു 

കാഴ്ചകളിൽ മിഴിയുറയ്ക്കാതെ ഞാനുഴലുന്നു
ഹൃദയത്തിനുള്ളിലൊരു ചിതകത്തിയെരിയുന്നു
ഓർമ്മകളിൽ ആകെ പരതി തിരഞ്ഞു ഞാൻ
ആര്ദ്രമെൻ കനവുകളെ അതിലിട്ട് നീറ്റുന്നു

ചടുലമാം ജീവിത താളവേഗങ്ങളിൽ
ചുവടൊപ്പമാക്കാൻ കഴിയാതെ നീങ്ങവേ
ഇടറി വീഴുന്നെന്റെ മീതേയ്ക്ക് നീ നിന്റെ
പാദം ചവിട്ടി കടന്നു പോയീടവേ

ഒരു മാത്ര വെറുതെ നിനച്ചു പോയ്‌ ഞാൻ നിന്റെ
കരുണാർദ്രമാമൊരു മിഴിതൻ തലോടലും
ഒരുവേളയെൻ നേർക്ക്‌ നീട്ടും വിരൽ തുമ്പിൽ
തപ്തനിശ്വാസത്തിൽ ഉയിർ കൊണ്ടോരുൾ ചൂടും

എന്തോ പറയാൻ വിതുമ്പുമെന്നധരവും
മനസ്സിന്റെ വാതായനങ്ങളും ബന്ധിച്ചു
വഴിയിലുപേക്ഷിയ്ക്കുന്നോർമ്മതൻ തൻ ഭാണ്ഡങ്ങൾ
ഒപ്പം മറക്കുന്നു സ്വാര്ധമാം ബന്ധങ്ങൾ

ഇനിയുമൊരു പിറവിയെ മോഹിയ്ക്ക്കയില്ല ഞാൻ
ചപല മോഹങ്ങളേ നെഞ്ചേറ്റുകില്ല ഞാൻ
മിഴികളിൽ നാളെയുടെ സ്വപ്‌നങ്ങൾ പേറിയിനി
വീണ്ടുമൊരു രാവുറങ്ങാനായ്‌ കൊതിയ്ക്കില്ല..



ഷീജാ അനില്‍ 
                                  

ഇനിയുമോരിയ്ക്കല്‍

ഇനിയുമൊരിയ്ക്കൽ ഹൃദയത്തുടിപ്പുകളുടെ 

താളക്രമങ്ങൾ ആവാഹിച്ചൊരു മഴ 

തോരാതെ പെയ്യും 

ഘടികാര സൂചികളുടെ സമയവേഗങ്ങൾ 

ദ്രുതഗതിയിൽ പിന്നിലെയ്ക്കോടും

കാലപ്രവാഹത്തിന്റെ കണക്കു തെറ്റിച്ചൊരു

സൂര്യൻ കുംകുമപ്പൊട്ടിന്റെ ചുവപ്പാവാഹിച്ചു

അസ്തമിയ്ക്കാൻ മടിച്ചു നില്ക്കും 

നോവുകൾക്ക്‌ മേൽ ഉരുകുന്ന കനലുകളുടെ 

തീതൈലം തൂവി ആകാശ ചെരുവുകൾക്ക്

അപ്പുറത്തെവിടെയോ മാഞ്ഞുപോയ 

ദൈവത്തെ കളിയാക്കി ചിരിച്ചു 

ആത്മാവുറങ്ങുന്ന കല്ലറകളിൽ 

കുരിശുകൾ തനിയെ ഇളകി വീഴും

കാലത്തെ തോൽപ്പിച്ചെന്നമ്മ 

പിന്നെയും വെളിച്ചമെത്താത്ത കുഞ്ഞു വീട്ടിൽ

തികയാത്ത വറ്റു കൊണ്ടുരുളയൂട്ടും 

കണ്ണീരു കിനിയുമോരു പാട്ട് മൂളി എന്നെ

മാറോടു ചേര്ത്തു പുണർന്നുറക്കും

അത് കേട്ട് ഉമ്മറതിണ്ണയിൽ ഓല ചുവര്‍ ചാരും

അച്ഛന്റെ ഹൃദയം തുടി മുഴക്കും ..

ഷീജാ അനില്‍


                               

മരണം


സ്വപ്‌നങ്ങള്‍ പോലും കരിഞ്ഞു വീഴുന്നൊരു
തീക്കാലം ഉണ്ടെന്‍റെ ഹൃദയമാം വീഥിയില്‍ 
ഓര്‍മ്മകള്‍ ചെന്നിണം പാകുന്നു മുന്നിലായ്
പ്രാണന്‍പിടയ്ക്കുമൊരു തൂവല്‍ പുതപ്പുമായ്

മുറിവേറ്റു പിടയുമൊരു പ്രാണന്റെ പക്ഷിയ്ക്ക്
ദാഹനീര്‍ നല്‍കുവാന്‍ കഴിയാതെ നില്‍ക്കുമെന്‍
കനവുകളിലാരോ കറുത്തചായം പൂശി
മരവിപ്പിന്‍ മഞ്ചലില്‍ തോളില്‍ ചുമക്കവേ

അറിയുന്നു ഞാനിന്നു സ്മൃതിയുമെന്‍ മോഹവും
ഇടവേളയില്ലാതെ വിട ചൊല്ലി നീങ്ങുന്നു
ഇവിടെ നാം നെയ്യും കിനാവുകള്‍ക്കപ്പുറം
മരണമാം ശാശ്വത സത്യം ചിരിയ്ക്കുന്നു...


                                  ഷീജാ അനില്‍








പ്രാര്‍ത്ഥന ഗാനം

നീലമേഘത്തിന്‍ നിറം പൂണ്ട കണ്ണാ
നീലാംബുജത്തിന്‍ മിഴിയുള്ള കണ്ണാ
ഒരു കൃഷ്ണതുളസിക്കതിരിന്‍ വിശുദ്ധിയായ്
തിരുമുന്നിലെത്തുവാന്‍ കനിയണേ കണ്ണാ

അധരത്തില്‍ നിന്‍ നാമ മന്ത്രം ജപിച്ചു
ഹൃദയത്തില്‍ ഭക്തിപ്രണയം നിറച്ചു
മിഴികളില്‍ നിര്‍വൃതി പൂക്കള്‍ വിരിച്ചു
ഇരുകരം കൂപ്പി ഞാന്‍ താണു വണങ്ങാം

കാരുണ്യസാഗരം മിഴിയില്‍ നിറച്ചും
തൂമന്ദഹാസം ചൊടിയില്‍ വിരിച്ചും
കരം നീട്ടിയൊന്നെന്‍ നെറുകില്‍ തലോടി
വാത്സല്യപൂരം പൊഴിയ്ക്കണേ കണ്ണാ

ദുരിതങ്ങളെല്ലാം സഹനങ്ങളാക്കി
നൊമ്പരം പുഞ്ചിരി പൂവാക്കി മാറ്റി
വാക്കുകള്‍ സ്നേഹമാം മന്ത്രങ്ങളാക്കി
നിന്‍ വിരല്‍ തുമ്പില്‍ നടക്കാന്‍ കൊതിയ്ക്കുമൊരു
പൈതലായ് എന്നെയും മാറ്റണേ കണ്ണാ

ഷീജാ അനില്



അനാഥസത്രത്തിന്റെ ഓര്‍മ്മ

രാവിനൊരു കൂട്ടായി ഞാനിരിയ്ക്കുന്നു
നിന്‍ വരവും പ്രതീക്ഷിച്ചു നിദ്രേ
നിഴലുറങ്ങുന്നോരീ വഴികളില്‍ കൂടെന്‍റെ
പടികടന്നെത്താത്തതെന്തേ ?

മനസ്സിന്‍ ബലിക്കല്ലില്‍ ചിറകറ്റു വീഴുന്നു
മോഹമാം ശലഭങ്ങള്‍ വീണ്ടും
ചുടുനിണം ചീറ്റുന്നു രക്തക്കളത്തിലവ
മെല്ലെ പിടഞ്ഞടിയ്ക്കുന്നു

ഇരുള്‍ വീണുറങ്ങുന്ന രാവിറമ്പില്‍ പണ്ട്
തുളവീണ കൂര തന്നുള്ളില്‍
തണുപ്പിന്‍റെ പായയില്‍ പൊരിയുന്ന വയറുമായ്
മഴയേറ്റുണര്‍ന്നോരെന്‍ ബാല്യം

ഓര്‍മ്മകളില്‍ ഉണരുന്നു ഞാന്‍ പിറകെ പായുന്നു
അമ്മതന്‍ പൈതലായ് വീണ്ടും
പ്രക്ഷുബ്ധസാഗരം ഹൃദയത്തിലേറ്റിയവള്‍
നിലയറ്റു നില്‍ക്കുമൊരു ശിലപോലെയെങ്കിലും

നിശബ്ദ മൌനത്തിന്‍ തിരക്കൈകളില്‍
സ്നേഹ തൈലം പുരട്ടി തഴുകി
മാറോടു ചേര്‍ത്തു തഴുകിയണച്ചു
നിലയ്ക്കാതെ പെയ്യുമൊരു മഴ പോല്‍

ഇന്നുമവള്‍ തേങ്ങുന്നനാഥസത്രത്തിന്‍
നിറം മാഞ്ഞ ചുവര്‍ ചാരി മെല്ലെ
നാളെയൊരു അനാഥ സത്രത്തിന്‍ വിലങ്ങുകള്‍
എന്നെ ബന്ധിപ്പതോര്‍ത്താവാം..

ഷീജാ അനില്‍ 


                                       

വേനലില്‍ ഒരു മരം

ഏറെക്കാലമായി ഞാനിങ്ങനെയാണ്‌ 
വസന്തങ്ങൾ വരാത്ത വഴിത്താരയിൽ
ഇലകൾ കൊഴിഞ്ഞു ഓര്മ്മകള്ക്ക് 
കുടപിടിച്ച് ഒറ്റപ്പെട്ടൊരു മരമായി 

പാദങ്ങളിൽ എത്തിപ്പിടിച്ച്‌
മാറിലേയ്ക്ക് പടര്ന്നു കയറി
പുണർന്നു പുഷ്പിച്ചു സുഗന്ധം
പരത്തിയൊരു മുല്ലവള്ളി
നെഞ്ചിൽ നിന്നും അടര്ന്നു മാഞ്ഞത്
വെളുപ്പാൻകാലത്തെ സ്വപ്നം പോലെ

അടയ്ക്കാക്കുരുവികൾ ഒത്തൊരുമിച്ചു
ചെത്തിയൊരുക്കി കൊത്തിമിനുക്കി
ചമച്ചെടുത്തൊരു സ്വപ്നക്കൂട്
കാറ്റ് വീഴ്ത്തിയ ചില്ലയ്ക്കൊപ്പം
തകര്ന്നുടഞ്ഞത് ഇന്നും
നോവിയ്ക്കുന്ന ഓർമ്മചിത്രം

കൊടും വെയിലിന്റെ താപമേറ്റു
വിടരാതെ കൊഴിഞ്ഞു മണ്ണിൽ ലയിച്ച
പൂമോട്ടുകളുടെ ശാപമാവാം
ശിഖരങ്ങളിൽ ഒരു തളിർ പോലുമില്ലാതെ
വേരുകളിൽ ജീവൻ പിടയുമൊരു
വേദനയോടെ ഞാനിങ്ങനെ

വേണമെനിയ്ക്കൊരു പുനർജ്ജന്മം
ഹേ വഴിയാത്രക്കാരാ സ്വപ്ന സഞ്ചാരീ
കാലങ്ങളായി ശിശിരങ്ങൾ മാത്രം
കടന്നു പോയ ഈ മങ്ങിയ
വിജന വീഥികളിലൂടെ 


കനവുകളുടെ വെണ്‍തൂവലുകൾ
തുന്നിയ തൊപ്പിയണിഞ്ഞു
നീ കടന്നു വരുന്നത് എന്നെ തേടിയോ ?

സന്തോഷം വഴിയുന്ന ഗാനങ്ങൾ
ആലപിയ്ക്കുന്നത് എനിയ്ക്ക് വേണ്ടിയോ ?
നിന്റെ തോളിലെ മുഷിഞ്ഞ മാറാപ്പിൽ
നിറച്ചു സ്വപ്നങ്ങളിൽ ഒരൽപം
ഈ നീട്ടിയ കൈക്കുമ്പിളിലേയ്ക്ക് ഇട്ടു തരൂ

മിഴികളിലെ വിഷാദനീലിമ കുടഞ്ഞെറിഞ്ഞു
നീ വിരുന്നെത്തിയ സന്തോഷത്തിൽ
ഞാനും ഒന്ന് തളിര്ത്തോട്ടെ
സ്വപ്നങ്ങളുടെ നിറവിലായ് നിർവൃതി പൂണ്ടു
സൌരഭ്യം പരത്തി തരളിതയാവട്ടെ..


                         ഷീജാ അനില്‍ 

ചലിയ്ക്കുന്ന ചിത്രങ്ങള്‍

വിശുദ്ധിയുടെ പൂക്കളെ തഴുകിയുണർത്തി
ഉമ്മ വെച്ചുലച്ചൊരു കാറ്റായിരുന്നു
നിന്റെ മിഴികളിലെ സ്നേഹമായി 
അന്നെന്നെ തഴുകി കടന്നു പോയത്

 
വർണ്ണങ്ങളുടെ മാരിവിൽ ചുവരിനപ്പുറം
ആകാശമേഘങ്ങളുടെ ആര്ദ്ര ഭാവങ്ങളെ
മഴയായി പെയ്യിച്ചൊരു തപസ്സു
നിന്റെ ഹൃദയത്തിൽ പിറവിയെടുത്തു
മറ്റൊരു സ്വാന്തന മഴയായി
എന്നോ എന്നിൽ പെയ്തു നിറഞ്ഞിരുന്നു 


സ്വപ്നങ്ങൾക്കായുസ്സില്ലെന്നു
ഓർമ്മപ്പെടുത്തി ആകാശത്തിന്റെ
അതിരുകൾ തേടിയ പക്ഷി
ചിറകു കരിഞ്ഞു പിടഞ്ഞു വീണത്‌ 

മറ്റൊരു സ്വപ്നത്തിലായിരുന്നു 

ഓര്മ്മകളുടെ മുറിവുണങ്ങാത്ത
ഹൃദയത്തിൽ നോവുകളുടെ
ചിതയെരിച്ചു മിഴിയടച്ചു

ചിരിപടര്ത്തുമ്പോൾപാതിയുടഞ്ഞൊരു
സ്ലേറ്റു കഷണത്തിൽ മഷിതണ്ടുരസ്സിയിട്ടും
മായാതെ മായാതെ നീ കോറി വരച്ച
ചിത്രങ്ങൾ ജീവൻ വെയ്ക്കുന്നു 


ക്ലാസ് മുറിയും കടന്നു സ്കൂൾ മുറ്റത്തു കൂടി
നടവഴികളിലൂടെ പുഴയിറമ്പിലൂടെ
ഒരുമഴനഞ്ഞെത്തി
അവർ എന്റെ കൈപിടിയ്ക്കുന്നു...


                           ഷീജാ അനില്‍ 

ഒരേ ഒരെണ്ണം ?? ഒന്നെങ്കിലും??

ജീവിതമേ നീ കടം കൊണ്ട 

സ്വപ്നങ്ങളിൽ ഒന്നെങ്കിലും


തിരികെ തരാമോ??


ഒരിയ്ക്കൽ കൂടി എന്റെ 


ഹൃദയത്തോട് ചേര്ത്തു വെച്ച് 


ഒരു രാവിലെങ്കിലും 


എനിയ്ക്കൊന്നു 


മിഴി ചായ്ച്ചുറങ്ങാൻ ???? 

ഷീജാ അനില്‍ 

                      



                      

എന്തിനാണ് ഇങ്ങനെ

ആര്ദ്രതയുടെ വെണ്മേഘ ശകലങ്ങൾ 

പൊഴിച്ചെടുത്തു ചിറകുകൾ തുന്നിയ പ്രണയമേ 


നിന്റെ ചിറകേറി പറന്നോരെൻ


കിനാവിന്റെ വളപ്പൊട്ടുകളിൽ


മാരിവില്ലിന്റെ സപ്ത വർണ്ണങ്ങളും 


ചാലിച്ചു ചേർത്തിട്ടും നീ 


പിന്നെയും പിന്നെയും എന്തിനാണിങ്ങനെ


മിഴി പൊത്തിക്കരയുന്നത് ??????? 


ഷീജാ അനില്‍
                                       

എന്നാണോ .....ഇനി...

ചുറ്റിനും അസ്വസ്ഥതയുടെ 

ചിറകനക്കങ്ങൾ

വഴിക്കാഴ്ച്ചകളിൽ 

മിഴിയുടക്കുന്ന ഹൃദയം

ചോണനുറുമ്പുകൾ 

കടിച്ചു കുടയുംപോലെ.

എങ്ങും വറുതിയുടെ 

കണ്ണീർതുള്ളികൾ 

തോരാതെ പെയ്യുന്നു 

ആകാശമേ അഴലൊഴിഞ്ഞു

മിഴി തുടച്ച മേഘങ്ങൾ

ഇനി എന്നാണു എന്നാണു

നിന്റെ സ്വന്തമാവുക ??? 

                             ഷീജാ അനില്‍ 


ചില സ്നേഹങ്ങള്‍

ചില സ്നേഹങ്ങളുണ്ട് 
മിഴികള്‍ക്കുള്ളില്‍ തീക്ഷ്ണതയെരിച്ചു
ഹൃദയത്തിലേയ്ക്ക് പടര്‍ന്നുകയറി
കോശങ്ങളില്‍ അള്ളിപ്പിടിയ്ക്കുന്നവ. 

നിനച്ചിരിയ്ക്കാത്ത നേരത്ത്
രക്തവും മാംസവും പറിച്ചെടുത്തു
ഇത്തിള്‍ക്കണ്ണികള്‍ പോലെ
അടര്‍ന്നു മാറുന്നവ

ചില മൌനങ്ങളുണ്ട്
ഹൃദയം കൊണ്ട് തൊട്ടറിയാന്‍
കഴിയാതെ പോയവ
പിന്നെ ഹൃദയത്തിലെ കനല്‍ചൂടില്‍
വെന്തുരുകി അടര്‍ന്നു പോയവ
കോടാനു കോടി വാക്കുകളാല്‍
വാചാലമായിരുന്നവ.

ചില വേദനകളുണ്ട് ജന്മം കൊണ്ട്
പരാജയമാണെന്ന് വിളിച്ചോതുന്നവ
നഷ്ടങ്ങളിലും പരാജയങ്ങളിലും
ഒന്നാമന്‍ എന്ന് ഉറക്കെ പ്രഖ്യാപിയ്ക്കുന്നവ

കണ്മുന്നില്‍ ചില ജീവിതങ്ങളുണ്ട്‌
പന്തയക്കുതിരകളെ പോലെ
തോല്‍വികളെ പിന്നിലാക്കി
മുന്നോട്ടു കുതിയ്ക്കുന്നവ
ലക്ഷ്യത്തിലെത്തി മാത്രം
തിരിഞ്ഞു നോക്കുന്നവ

അവ പടക്കളത്തില്‍ പരാജിതനായ
പോരാളിയെ എന്ന പോലെ
പരിഹസിയ്ക്കുമ്പോള്‍
ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...


ഷീജാ അനില്‍
        

നിനക്കായ് (7)

വിശുദ്ധ ഹൃദയത്തിലെ ആണിപ്പഴുതിന്റെ ഓര്‍മ്മപോലെ വേദനാജനകമായ ചില ചിന്തകളിലൂടെ മനസ്സ് യാത്ര പോവുന്നു കാതുകളില്‍ തല്ലിയലയ്ക്കുന്ന മൃതി ഗീതങ്ങളും തുറന്ന മിഴികള്‍ക്കുള്ളില്‍ കാഴ്ചകളായി ശവ ഘോഷയാത്രകളും മാത്രം .ഇരുട്ടിന്റെ കല്ലറകള്‍ക്കുള്ളില്‍ പതിയിരിയ്ക്കുന്ന ഒരാത്മാവാണ് ഞാന്‍ എന്ന് ഇടയ്ക്ക് തോന്നും .എന്നെയും വഹിച്ചു യാത്ര പോവുകയാണ് ശവ മഞ്ചങ്ങളെന്നും .എന്താണിങ്ങനെ ..??മലമുകളില്‍ നിന്നും അശാന്തിയുടെ താഴ്വാരങ്ങളില്‍ എറിയപ്പെട്ടൊരു ചരിത്രപുസ്തകംപോലെ ആരാലും വായിയ്ക്കപ്പെടാതെ ഞാന്‍ ഇത്രയും കാലം ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നത് സത്യമോ?.ആരും കാണാതെ പോയ കണ്ണീരണിഞ്ഞ ചിന്തകളും കരിന്തിരി കത്തിയ സ്വപ്നങ്ങളും ആര്‍ക്കോ വേണ്ടി ഹോമിച്ചു തീര്‍ത്ത ജീവിതവും.നിറഞ്ഞ മിഴികള്‍ക്കപ്പുറത്തു സ്നേഹത്തിനു അതിര്‍ വരമ്പ് കെട്ടിയവരുടെ അട്ടഹാസ്സങ്ങള്‍ മാത്രം .ജീവിതമേ പിറവിയില്‍ നിന്നും മറവിയിലേക്കൊരു യാത്ര സാധ്യമോ ?അങ്ങ് കടല്‍തീരത്തു കാറ്റിന്റെ കരങ്ങള്‍ക്കൊത്തുപാറിക്കളിയ്ക്കുമൊരു പട്ടംപോലെ ഓര്‍മ്മകളും പറന്നകന്നെങ്കില്‍ .

                                                   ഒരു വരി കുറിച്ചിട്ടുണ്ട് ഞാന്‍ ഇന്നത്തെ ഡയറിയില്‍ . അതിങ്ങനെയാണ് "'ഒരു യാത്ര പോകാനുണ്ടായിരുന്നു നമുക്കൊന്നിച്ച്‌ .ഏതു സമയമെന്നോ ഏതു കാലമെന്നോ കണക്കാക്കുന്നില്ല വസന്തമാണോ ഗ്രീഷ്മമാണോ ഇനിയതുമല്ല ഹേമന്തമാണോ അറിയില്ലെനിയ്ക്ക്‌ ..ഇടയ്ക്ക് മഞ്ഞുണ്ടാവും വെയിലും മഴയും ഉണ്ടാവും ഒരു മഴയ്ക്കൊപ്പം തേങ്ങിക്കരഞ്ഞു ഒരു വെയിലിനൊപ്പം പുഞ്ചിരി തൂകി മഞ്ഞലകളില്‍ മുങ്ങിനിവര്‍ന്ന് ഒരു മനോഹര യാത്ര .യാത്രയിലുടനീളം ആകാശ നീലിമയില്‍ നിന്നും ചിറകു നേടിയ നീല നിറമുള്ള പൂമ്പാറ്റകള്‍ നമുക്ക് ചുറ്റും നൃത്തം വെയ്ക്കും വെളുത്ത നിറമുള്ള പൂവുകള്‍ വഴികളില്‍ ഉടനീളം നമുക്ക് വരവേല്പ്പുകള്‍ നല്‍കും.കാറ്റിന്റെ താരാട്ടില്‍ പൂക്കളുടെ സുഗന്ധങ്ങളില്‍ ലയിച്ചു ഞാന്‍ നിന്‍റെ തോളില്‍ തലചായ്ച്ചുറങ്ങും അങ്ങ് ദൂരെ ദൂരെ അനന്ത സാഗരത്തിന്റെ ആഗാധതയില്‍ നീയെന്നെ വലിച്ചെറിഞ്ഞ ആ സ്വപ്നം എന്നെ ഉണരത്തുവോളം" വാക്കിന്‍റെ വാള്‍മുനകള്‍ ചിന്തകളിലേറി ഹൃദയം പിളര്‍ത്തിക്കടന്നു പോവുന്നു. വീണ്ടും ഉറങ്ങാന്‍ ഭയമുള്ള രാവുകള്‍ വിരുന്നു വരികയായി. ചുറ്റിനും അരൂപികളുടെ പൊട്ടിച്ചിരികള്‍ .മനസ്സില്ലെനിയ്ക്ക് തോറ്റു കൊടുക്കാന്‍.ജീവിതമേ ആരാണ് ജയിയ്ക്കുക നീയോ ഞാനോ ???? ഞാനാവും ഞാന്‍ തന്നെയാവും ഉറപ്പു..


                                                ഷീജാ അനില്‍ 

എന്‍റെ പ്രണയമേ

പ്രണയമേ, ചിറകു കരിഞ്ഞൊരു

ശലഭ സ്വപ്നം പോലെ


നീയെന്തിനാണ് എന്‍റെ മിഴിയ്ക്കുള്ളില്‍ 


സദാനേരവും പിടഞ്ഞടിയ്ക്കുന്നത് ???..


ഷീജാ അനില്‍ 
                                     

പൂമ്പാറ്റ

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

പകലിന്റെ പടിവാതിൽ പാതി തുറന്നിട്ട്‌ 

വെയിൽനാളമുമ്മ വെയ്ക്കുന്നോരീ പൂവിന്റെ


ഇതളിലൊരു ചിത്രം വരയ്ക്കുന്നു ചുണ്ടിനാൽ 

പ്രണയാര്ദ്രനാകുമൊരു നിറമുള്ള പൂമ്പാറ്റ 

                            ഷീജാ അനില്‍