2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ബാല്യമേ ......

വിരസ്സമാകുന്ന ചില നിമിഷങ്ങളില്‍ ഓര്‍മ്മകളിലെ പച്ചപ്പ്‌ തിരയുമ്പോള്‍ പലപ്പോഴും ചെന്നെത്തുക നിഷ്കളങ്കമായ ആ ബാല്യത്തിലെയ്ക്കാണ് ...മുക്കുറ്റിയ്ക്കും മഞ്ചാടിയ്ക്കും പരിഭവിയ്ക്കുന്ന ഓലപമ്പരത്തിന് വാശി പിടിയ്ക്കുന്ന മഴയോടൊപ്പം തുള്ളിച്ചാടുന്ന പുഴയോടോത്തു കുണുങ്ങുന്ന പുലരി നോക്കി പുഞ്ചിരിയ്ക്കുന്ന പൂത്തുമ്പിയ്ക്കു പിറകെ പതുങ്ങിയെത്തുന്ന ആ സുന്ദരമായ ബാല്യം ..പഴയ ഓര്‍മ്മകളില്‍ നീയെന്റെ കണ്ണെഴുതി പൊട്ടിടുവിച്ചു ഒപ്പം കൂട്ടുന്ന കരിങ്കല്‍ പാവകളുടെ അച്ഛനും ഞാന്‍ അവയുടെ അമ്മയുമായിരുന്നു ..കാല്‍ വിരല്‍ കൊണ്ട് വരച്ചുണ്ടാക്കിയ വീടുകളില്‍ നാളെകളെ കുറിച്ച് തിരിച്ചറിവില്ലാതെ നാം സന്തോഷകരമായ എത്രയോ കാലഘട്ടങ്ങളിലെ ജീവിതങ്ങള്‍ അനുകരിച്ചു തീര്‍ത്തിരുന്നു ...

                                         ഇന്നോ ജീവിതത്തിന്റെ സഞ്ചാര ദിശകള്‍ ഗതിമാറിയോഴുകി നമ്മെ അമ്പരപ്പിയ്ക്കുമ്പോള്‍ സങ്കട തുരുത്തുകളില്‍ നിസ്സഹായതയോടെ പകച്ചു നില്‍ക്കുമ്പോള്‍ ..ഒരു നിമിഷം നിന്റെ പഴയ കളിക്കൂട്ടുകാരിയായി തൊടിയിലെ തുമ്പിക ളൊത്തു പാറി നടക്കാന്‍ കാറ്റിനൊപ്പം കൂടിയ ഒരു അപ്പൂപ്പന്‍ താടിയ്ക്കൊപ്പം മെല്ലെ ഒഴുകി നീങ്ങാന്‍ നീ പിണങ്ങിയാല്‍ ഒന്ന് വിതുമ്പി കരയാന്‍ ഇണങ്ങാന്‍ എത്തുമ്പോള്‍ പരിഭാവത്താല്‍ തുടുത്ത മുഖത്തോടെ പദസ്വരം കിലുക്കി ഓടി മറയാന്‍ മനസ്സ് കൊതിയ്ക്കുന്നു സ്ഥായീ ഭാവങ്ങളില്ലാതെ..... ഇനിയൊരിയ്ക്കലും കഴിയില്ലെന്നറിയാമെങ്കിലും  ഷീജാ അനില്‍ 

                                                                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ