2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

നിന്നോടൊപ്പം


സ്മൃതിയുടെ താഴ്വാരങ്ങളില്‍ മഞ്ഞുരുകുന്നു ..ഒപ്പം വസന്തം പുഷ്പവൃഷ്ട്ടി നടത്തുന്നു ..ഹൃദയത്തില്‍ ഒരു കുയില്‍ പാടുന്നുണ്ട് മധുര മധുരമായി ..കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ നിറഞ്ഞ ദര്‍ശനികതയുടെ മുഖം മൂടിയണിഞ്ഞു മായാത്ത ഓര്‍മ്മകളില്‍ നിന്ന് നീ നീ പതിയെ ചോദിയ്ക്കുന്നു സ്നേഹം മരണമാണോ എന്ന് ..ഹെയ്സല്‍ പൂക്കളെ തഴുകി കുന്നിറങ്ങുന്ന കാറ്റില്‍ അലസമായ് ഒഴുകിപ്പറക്കുന്ന മുടിയിഴകള്‍ കൈവിരലാല്‍ മാടിയൊതുക്കി നനുത്ത പുഞ്ചിരിയോടെ സ്നേഹം ജീവിതവും ഒപ്പം മരണവുമാണെന്നു പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറയുമ്പോള്‍ ..ഒരു വിശദീകരണം തേടി നിന്റെ മിഴികള്‍ മുഖത്തിഴയുന്നു ..
                                           നീ സ്നേഹിയ്ക്കുംപോള്‍ ഞാന്‍ ജീവിതത്തെ സ്നേഹിയ്ക്കുന്നു ..അതെന്റെ ജീവിതം ..നീ നഷ്ടമാകുന്നു എന്ന തോന്നലില്‍ ഞാന്‍ മരണത്തെ ആഗ്രഹിയ്ക്കുന്നു എന്ന് വെച്ചാല്‍ നിന്റെ നഷ്ടം എന്റെ മരണമാവുന്നു ..അപ്പോള്‍ സ്നേഹം രണ്ടുമാവുന്നു ..ഒന്നും പറയാതെ നീ നിസ്സഹായനാവുന്നു..ഉത്തരം മുട്ടുമ്പോഴുള്ള നിന്റെയീ നിശബ്ദതയുണ്ടല്ലോ അതെനിയ്ക്കു വല്ലാത്ത ഇഷ്ടാണ് ..ഇടയ്ക്കെങ്കിലും ഞാന്‍ ജയിയ്ക്കുന്നുവല്ലോ എന്ന സന്തോഷത്തില്‍ നിന്നും പിറവിയെടുക്കുന്ന ഇഷ്ടം ..

                                              വീണ്ടുമൊരു ശിശിരത്തിനിപ്പുറം വസന്തം എനിയ്ക്ക് പൂക്കള്‍ നിറച്ച കൂടകള്‍ സമ്മാനിയ്ക്കും ആ ദിനങ്ങളില്‍ ഒന്നില്‍ നിനക്കായുള്ള എന്‍റെ കാത്തിരുപ്പ് അവസാനിപ്പിച്ചു നീ കടന്നു വരും ..പൂക്കൂടകള്‍ കയ്യിലേന്തി നാണത്താല്‍ തുടുത്ത മുഖത്തോടെ നമ്രമുഖിയായി ഞാന്‍ നിന്നെ സ്വാഗതം ചെയ്യും ..നമ്മള്‍ ഒന്നിച്ചു പോയകാലത്തിലെയ്ക്ക് വിരുന്നു പോകും.. ഹെയ്സല്‍ പൂക്കള്‍ മെത്ത വിരിച്ച കുന്നിന്‍ ചെരുവില്‍ സുഗന്ധവാഹിയായ കാറ്റിനൊപ്പം നിന്‍റെ കൈപിടിച്ച് ജന്മാന്തര ബന്ധങ്ങളുടെ അര്‍ഥങ്ങള്‍ തേടി സ്നേഹത്തിന്റെ നീരുറവ വറ്റാത്ത ഹൃദയത്തോടെ ...ഒരു യാത്ര..
                                                        ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ