2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

വേനലില്‍ ഒരു മരം

ഏറെക്കാലമായി ഞാനിങ്ങനെയാണ്‌ 
വസന്തങ്ങൾ വരാത്ത വഴിത്താരയിൽ
ഇലകൾ കൊഴിഞ്ഞു ഓര്മ്മകള്ക്ക് 
കുടപിടിച്ച് ഒറ്റപ്പെട്ടൊരു മരമായി 

പാദങ്ങളിൽ എത്തിപ്പിടിച്ച്‌
മാറിലേയ്ക്ക് പടര്ന്നു കയറി
പുണർന്നു പുഷ്പിച്ചു സുഗന്ധം
പരത്തിയൊരു മുല്ലവള്ളി
നെഞ്ചിൽ നിന്നും അടര്ന്നു മാഞ്ഞത്
വെളുപ്പാൻകാലത്തെ സ്വപ്നം പോലെ

അടയ്ക്കാക്കുരുവികൾ ഒത്തൊരുമിച്ചു
ചെത്തിയൊരുക്കി കൊത്തിമിനുക്കി
ചമച്ചെടുത്തൊരു സ്വപ്നക്കൂട്
കാറ്റ് വീഴ്ത്തിയ ചില്ലയ്ക്കൊപ്പം
തകര്ന്നുടഞ്ഞത് ഇന്നും
നോവിയ്ക്കുന്ന ഓർമ്മചിത്രം

കൊടും വെയിലിന്റെ താപമേറ്റു
വിടരാതെ കൊഴിഞ്ഞു മണ്ണിൽ ലയിച്ച
പൂമോട്ടുകളുടെ ശാപമാവാം
ശിഖരങ്ങളിൽ ഒരു തളിർ പോലുമില്ലാതെ
വേരുകളിൽ ജീവൻ പിടയുമൊരു
വേദനയോടെ ഞാനിങ്ങനെ

വേണമെനിയ്ക്കൊരു പുനർജ്ജന്മം
ഹേ വഴിയാത്രക്കാരാ സ്വപ്ന സഞ്ചാരീ
കാലങ്ങളായി ശിശിരങ്ങൾ മാത്രം
കടന്നു പോയ ഈ മങ്ങിയ
വിജന വീഥികളിലൂടെ 


കനവുകളുടെ വെണ്‍തൂവലുകൾ
തുന്നിയ തൊപ്പിയണിഞ്ഞു
നീ കടന്നു വരുന്നത് എന്നെ തേടിയോ ?

സന്തോഷം വഴിയുന്ന ഗാനങ്ങൾ
ആലപിയ്ക്കുന്നത് എനിയ്ക്ക് വേണ്ടിയോ ?
നിന്റെ തോളിലെ മുഷിഞ്ഞ മാറാപ്പിൽ
നിറച്ചു സ്വപ്നങ്ങളിൽ ഒരൽപം
ഈ നീട്ടിയ കൈക്കുമ്പിളിലേയ്ക്ക് ഇട്ടു തരൂ

മിഴികളിലെ വിഷാദനീലിമ കുടഞ്ഞെറിഞ്ഞു
നീ വിരുന്നെത്തിയ സന്തോഷത്തിൽ
ഞാനും ഒന്ന് തളിര്ത്തോട്ടെ
സ്വപ്നങ്ങളുടെ നിറവിലായ് നിർവൃതി പൂണ്ടു
സൌരഭ്യം പരത്തി തരളിതയാവട്ടെ..


                         ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ