2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഇടറുന്ന ചിന്തകള്‍

പുലരിയുടെ ജാലകം മെല്ലെ തുറക്കുന്നു 
പറവകൾ മെല്ലെ ചിറകടിച്ചാർക്കുന്നു
ഒരു നിശാഗന്ധി തൻ മിഴി കൂമ്പി അടയുന്നു 
പുഞ്ചിരിച്ചിറകുമായ് പൂമ്പാറ്റ അണയുന്നു 

കാഴ്ചകളിൽ മിഴിയുറയ്ക്കാതെ ഞാനുഴലുന്നു
ഹൃദയത്തിനുള്ളിലൊരു ചിതകത്തിയെരിയുന്നു
ഓർമ്മകളിൽ ആകെ പരതി തിരഞ്ഞു ഞാൻ
ആര്ദ്രമെൻ കനവുകളെ അതിലിട്ട് നീറ്റുന്നു

ചടുലമാം ജീവിത താളവേഗങ്ങളിൽ
ചുവടൊപ്പമാക്കാൻ കഴിയാതെ നീങ്ങവേ
ഇടറി വീഴുന്നെന്റെ മീതേയ്ക്ക് നീ നിന്റെ
പാദം ചവിട്ടി കടന്നു പോയീടവേ

ഒരു മാത്ര വെറുതെ നിനച്ചു പോയ്‌ ഞാൻ നിന്റെ
കരുണാർദ്രമാമൊരു മിഴിതൻ തലോടലും
ഒരുവേളയെൻ നേർക്ക്‌ നീട്ടും വിരൽ തുമ്പിൽ
തപ്തനിശ്വാസത്തിൽ ഉയിർ കൊണ്ടോരുൾ ചൂടും

എന്തോ പറയാൻ വിതുമ്പുമെന്നധരവും
മനസ്സിന്റെ വാതായനങ്ങളും ബന്ധിച്ചു
വഴിയിലുപേക്ഷിയ്ക്കുന്നോർമ്മതൻ തൻ ഭാണ്ഡങ്ങൾ
ഒപ്പം മറക്കുന്നു സ്വാര്ധമാം ബന്ധങ്ങൾ

ഇനിയുമൊരു പിറവിയെ മോഹിയ്ക്ക്കയില്ല ഞാൻ
ചപല മോഹങ്ങളേ നെഞ്ചേറ്റുകില്ല ഞാൻ
മിഴികളിൽ നാളെയുടെ സ്വപ്‌നങ്ങൾ പേറിയിനി
വീണ്ടുമൊരു രാവുറങ്ങാനായ്‌ കൊതിയ്ക്കില്ല..



ഷീജാ അനില്‍ 
                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ