2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

നിസ്സഹായതയുടെ നിലവിളികള്‍

ഞാന്‍ ഒരു യാത്രയിലായിരുന്നു ..നിദ്രയില്‍ നിന്ന് ഇരുളടഞ്ഞ വീഥികളിലൂടെ, അഴലുകള്‍ നിഴല്‍ വിരിച്ച അഗാധ ഗര്‍ത്തങ്ങളിലൂടെ നോവുകള്‍ ഉറയുന്ന ...പാദങ്ങള്‍ ആഴ്ന്നു പോകുന്ന ചൊരിമണലിലൂടെ
ചുട്ടു പൊള്ളുന്ന കനല്‍കാട്ടിലേയ്ക്ക് ഒരു യാത്ര ..വഴികളിലുട നീളം അസ്വസ്ഥമായ ചില നിശ്വാസ്സങ്ങള്‍ എന്‍റെ കാതുകളെ അലോസ്സരപ്പെടുത്തിക്കൊണ്ടെയിരുന്നു .വൃദ്ധസദനങ്ങളില്‍ കടലോളം മുല ചുരത്തിയ മാതൃത്ത്വത്തിന്റെ തിരിച്ചു പോകുന്ന ഓര്‍മ്മകളില്‍ നിന്ന് ഉറവയെടുത്ത മിഴി നീരിനോപ്പം പിടഞ്ഞടിയ്ക്കുന്ന ചില നിശ്വാസ്സങ്ങള്‍ ..വഴിയമ്പലങ്ങളില്‍ ഗദ്ഗദങ്ങള്‍ക്കൊപ്പം പിറവിയെടുക്കുന്ന നിശ്വാസ്സങ്ങള്‍ ...തെരുവോരങ്ങളില്‍ ഒട്ടിയ വയറിന്റെ ദൈന്യത മുഖത്തു നിറച്ചു തളര്‍ന്നുറങ്ങുന്ന നിശ്വാസ്സങ്ങള്‍ ..കിരാതന്റെ കരങ്ങളില്‍വായും മൂക്കും അമര്ത്തപ്പെട്ടു തുറിച്ച മിഴികളോടെ ശ്വാസം കിട്ടാതെ കൈകാലുകളടിച്ചു പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദുര്‍ബല നിശ്വാസങ്ങള്‍ ..കൂര്‍ത്ത കത്തിയ്ക്കിരയായി മണ്ണില്‍ വീണു പിടയുമ്പോഴും എന്തിനാണ് കൊല്ലപ്പെടുന്നതെന്ന് മനസ്സിലാവാതെ മിഴികളില്‍ ചോദ്യ ചിഹ്നങ്ങള്‍ ബാക്കി വെച്ച നിരപരാധികളുടെ അവസാന നിശ്വാസ്സങ്ങള്‍.


                                                      ഒരു നിലവിളിയോടെ ..കാതുകള്‍ പൊത്തി തിരിഞ്ഞോടവേ ..കണ്മുന്നിലെ കാഴ്ച ഒരു നിമിഷം പിടിച്ചു നിര്‍ത്തി ...നിറയെ ശാഖികള്‍ വിടര്‍ത്തി ഇരുളിന് കുടപിടിച്ച ഒരു വൃക്ഷത്തിന്‌ താഴെ ഒരു കുഞ്ഞു മാലാഖ അറ്റ് പോയ ചിറകുകളോടെ ( അവള്‍ തിന്മകളുടെ തിമിരത്താല്‍ അന്ധനായ മനുഷ്യനെ നന്മകള്‍ പഠിപ്പിയ്ക്കാന്‍ ദൈവത്തിന്‍റെ അനുവാദം വാങ്ങി ഭൂമിയിലേയ്ക്ക് വന്നതാണത്രേ ) ആശങ്കളോടെ അടുത്തെത്തിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു ...അവളും പീഡിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു ....ചോര പുരണ്ട മുറിവുകളില്‍ തഴുകി തലോടി ചിറകറ്റു പോയ ആ കുരുന്നു മാലാഖയെ മാറോടു ചേര്‍ത്തു ഞാന്‍ ഉറക്കെയുറക്കെ നിലവിളിച്ചു ..ആരും കേള്‍ക്കാത്ത ആരും അറിയാത്ത ...കേട്ടാലും കേട്ടില്ലെന്നു നടിയ്ക്കുന്ന അറിഞ്ഞാലും അറിഞ്ഞില്ലെന്നു ഭാവിയ്ക്കുന്ന നിലവിളി ...അതവിടെ അവസ്സാനമില്ലാത്ത മാറ്റൊലിയായി മുഴങ്ങിക്കൊണ്ടേയിരുന്നു .

                                                   ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ