2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കവിത മരങ്ങള്‍

കനൽ ചീളുകൾ മഴയായ് 
പെയ്ത വഴിയോരങ്ങളിൽ 
ഉള്ചൂടിൽ വെന്തുരുകിയ 
മരങ്ങളിൽ നിന്നാണ് 
കരളു പൊള്ളിയ്ക്കുന്ന 
കവിതപൂവുകൾ 
അടര്ന്നു വീഴുന്നത്

ഓരോ പൂവും പരസ്പരം
ചുംബിച്ചു തളിര്‍ത്തുലഞ്ഞ
ഇലപ്പെരുക്കങ്ങളുടെ
ഗരഭഗൃഹങ്ങളില്‍
നോവുകളുടെ ലാളനയില്‍
നാളെയുടെ സ്വപ്നങ്ങളില്‍
മൊട്ടിട്ടു വിരിഞ്ഞവ

കണ്ണീരിന്‍റെ ഉപ്പു ചുവച്ചും
കാലത്തിന്‍റെ കിതപ്പാറ്റിയും
വിരല്‍ ഞൊടിയിടയില്‍
വിടര്‍ന്നു കൊഴിഞ്ഞവ

ഓരോ ഇതളിലും എഴുതി
വെയ്ക്കപ്പെട്ടിട്ടുണ്ടാവും
നീയൊരു കണ്ണീര്‍ കവിതയെന്നു
നീയൊരു സ്വപ്നത്തിന്‍റെ
ബാക്കിയെന്നു നീയൊരു
പ്രണയവും പ്രളയവും
ജീവിതത്തിന്‍റെഅടയാളവുമെന്നു
നീയാണ് കാലത്തിന്‍റെ കവിതയെന്നു
എന്നിട്ടും നിന്നെയാരും ....
വായിച്ചിരുന്നില്ലെന്ന് ......


       ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ